പതി

2011, മേയ് 23, തിങ്കളാഴ്‌ച

എന്‍പതി നീ
എന്റേതുമാത്രമല്ലേ
നിന്‍കരവലയത്തില്‍ ഒതുങ്ങികിടക്കുമ്പോള്‍
 അമ്മയുടെ മാറോടണഞ്ഞ കുഞ്ഞിനെപ്പോല്‍
നിന്‍ മടിയില്‍ തലവെച്ച് കിടക്കുമ്പോള്‍
മാനത്തേ അമ്പിളിയെ കൈക്കുമ്പിളില്‍ കിട്ടിയപോലെ
കൊതിപ്പിക്കുന്ന നിന്‍ ഗന്ധമെനിക്ക്മധുരമൂറും സുഗന്ധമാകുന്നു.
നീ എനിക്കായി സുഖംതരുമ്പോള്‍
 അസ്തമയ സൂര്യൻ കടലിലേക്കടുക്കും പോലെ
നിന്നെ വെറൂതെ നോക്കി നില്‍ക്കെയെന്നാല്‍
നക്ഷത്രങ്ങള്‍ നിറഞ്ഞആകാശകാഴ്ചപോലെ
നിന്‍ ചുണ്ടിലെ മധുനുകരുമ്പോള്‍

തേനിനേക്കാള്‍ മധുരമേറിയതാണെന്നു്‌ ഞാനറിഞ്ഞു
മലനിരകളെ ചുംബിക്കും മൂടല്‍ മഞ്ഞുപോലെ
നിന്നോടൊത്തു യാത്രയാകുമ്പോള്‍
ബലിഷ്ടമായ കൈകളില്‍ഞാന്‍ സുരക്ഷിതയാണ് 
നീ എന്റെ മുടിയിഴകളില്‍ വിരലോടിക്കുമ്പൊള്‍
ഇളംകറ്റിന്റെ തലോടലേറ്റുകിടക്കുന്ന നെല്‍കതിരാകുന്നുഞാന്‍
നിന്‍ ചോരയില്‍ പിറന്ന കുഞ്ഞെനിക്ക് 
നിന്റെ അസാന്നിദ്ധ്യത്തില്‍ എനിക്ക് കരുത്തേകുന്നു 
എന്‍ പതി നീ എന്റെതു മാത്രമല്ലേ.

പുലരി

2011, ഏപ്രിൽ 16, ശനിയാഴ്‌ച


രാത്രിയുടെ അന്ത്യയാമങ്ങൾ കൊഴിഞ്ഞു
യാത്രാമൊഴിയോടെ ചന്ദ്രനും പോയി
കറുത്ത ഉടയാട മാറ്റിയ മാനം
ചുവപ്പു കലർന്ന വെളുത്ത വസ്ത്രം ധരിച്ചു
                      ഇന്നലെ പെയ്ത മഴയുടെ തുള്ളികൾ
                     ഇറയത്തെ ഓട്ടിൻ പുറത്തുനിന്നുതിരുന്നു
                    കരയുന്ന കുഞ്ഞിന്റെ തേങ്ങലുപോലെ
                     ചീവീടുകൾ വിടവാങ്ങലിൽ ചീറികരഞ്ഞു
പക്ഷികൾ പുലരിയെ വരവേൽക്കാനുണർന്നു
കാകനോ തിക്കി തിരക്കി പറന്നു
 വൃക്ഷലതാദികളെല്ലം തെളിഞ്ഞു
  മർത്യനു മാത്രം പൂണ്ടു കിടന്നു
                            കോഴികൾ നീട്ടി കൂകിയതൊന്നും
                            കേട്ടതേ ഇല്ലവർ ആഴത്തിലാണ്
                             ആണിനു കെട്ടിറങ്ങാത്തതാണെങ്കിൽ
                              പെണ്ണിനു വട്ടം കറക്കുന്ന നായകൻ കണ്ണില്
ക്ലബ്ബിലെ അടിയും കിടക്കപ്പായിലെ സ്വപ്നമായപ്പോൾ
ചുരുണ്ട് പൂണ്ടുറങ്ങുന്ന പെണ്ണിന്റെ-
 ചെകിടത്തു പൊട്ടി
 വിട്ടു കൊടുത്തില്ല ഒരുമ്പെട്ടവളെന്ന സീരിയൽ നായിക പോലെ
                            മുഷ്ടി ചുരുട്ടി കിട്ടിയവനു മൂക്കിനുതന്നെ
                              മിന്നുന്ന താരകം കണ്ണിൽ തെളിഞ്ഞു
                              ഉച്ച വെയിലുച്ചിയിലെത്തിയ നേരം
                              ഉച്ചിക്കു തീപിടിച്ചോടാൻ തുടങ്ങി
 പാതിരാ പ്രഹസനം കഴിഞ്ഞവനെത്തും
  പാതിയടഞ്ഞ നയന ഭാരത്തിൽ
 എന്നിട്ട് പുലമ്പുമവൻ നേരമില്ലെന്ന്
 നേരത്തേ നേരം പോക്കരുതേ    മർത്ത്യാ......
                            

വേദന

2011, മാർച്ച് 11, വെള്ളിയാഴ്‌ച

പൊഴിഞ്ഞു പോവുന്ന മുടിയെകുറിച്ചു
ഞാന്‍ വേദനിക്കില്ല
മുഖത്തിന്റെ മിനുപ്പ് നഷ്ടമായതിലും നിരാശയില്ല
തടിച്ചു വീര്‍ത്ത ശരീരവും എന്നെ തളര്‍ത്തിയില്ല
ഞരമ്പ് പൊന്തിയ കൈകാലുകളിലും ഞാന്‍ അസ്വസ്ഥയല്ല
വരകള്‍ നിറഞ്ഞ വിരലുകളെ മറക്കാന്‍ ശ്രമിക്കുന്നില്ല
ഉരമേറിയ ഉള്ളം കയ്യിനെ മിനുസമാക്കുന്നതേയില്ല
നേരാണവർ പറഞ്ഞത്
തെല്ലും പരിചരിക്കാഞ്ഞിട്ട് പറ്റിയത് തന്നെ
മണ്ണിനെ ആലിംഗനം ചെയ്യുന്ന നിമിഷമേതെന്ന്
കാതോര്‍ത്തിരിക്കുന്ന ഞാന്‍ സ്നേഹിക്കുന്നതെങ്ങനെ
പുഴുക്കള്‍ക്കിരയാവുന്ന വെറും ദേഹത്തെ
എന്നിട്ടും ഞാനസ്വസ്ഥ
അന്നത്തിനു മുമ്പില്‍ ആര്‍ത്തി പൂണ്ടിരിക്കുമ്പോഴും
എനിക്ക് മുന്നില്‍ കൈകൂപ്പിയ കുഞ്ഞുങ്ങളെയോര്‍ത്ത്
അച്ചന്റെ മക്കളെ പെറ്റ പെണ്ണിനെയോര്‍ത്ത്
ആരുടെയോ ഭ്രാന്തിനിരയായ് ആരോ പെറ്റിട്ട് ഓടയില്‍തള്ളിയ
 പൈതങ്ങളെയോര്‍ത്ത്
നിലത്ത് വീണ പഴം ചക്കക്ക് തുല്യമായിരുന്നു താനെന്ന് പറഞ്ഞ പ്രിയ സുഹൃത്തിനെയോർത്ത്‌
ഉള്ളിലെ അടങ്ങാത്ത വേദന
ചോരയൊലിക്കുന്ന മുറിവിന്റെ നീറ്റലും

സ്നേഹത്തിന്റെ നിറങ്ങൾ

2011, ഫെബ്രുവരി 17, വ്യാഴാഴ്‌ച



എന്തേ ഞാനറിഞ്ഞില്ല ഇത് വരെ
ഹൃദയത്തില്‍ നീറ്റലായ് അഗ്നി കണക്കേ
വിരഹം വല്ലാത്ത നൊമ്പരമാണെന്ന്
പാഴ്മരുഭൂമി പോലെന്‍ ജീവിതം
മരവിച്ച മനസ്സുമായി കഴിയുന്നു ഞാന്‍
വീര്‍പ്പു മുട്ടിക്കുന്ന ആവര്‍ത്തന വിരസത
ദിന ചര്യകളെന്തെന്നറിയാതെ
ചെയ്തികളോരോന്നുമെന്നിലൂടെ
ഉരികിയൊലിക്കും മെഴുകുതിരി നാളം കണക്കേ
അര്‍ഥമില്ലാക്കയത്തിലേക്കാണ്ട് പോകുന്നുവോ
എനിക്കെന്നെ നഷ്ടമാകുന്നെന്ന് 
ഭയക്കുന്നു ഞാന്‍ പലപ്പോഴും
നിന്‍ ചിത്രങ്ങള്‍ നിശ്ചലമാം നോക്കിനില്‍ക്കേ
ജീവനുണ്ടെങ്കിലെന്ന് വെറുതെ ആശിച്ചു പോയി
ഏകാന്തയാമങ്ങള്‍ക്കിത്ര വൈദൂരമോ
സ്നേഹത്തിനിത്രയും നിറങ്ങളോ
കൂട്ടിന്റെ സാമീപ്യം കൊതിക്കുന്നു വല്ലാതെ
വരണ്ടുണങ്ങിയ പാഴ്മരുയില്‍
പുതുമഴയുടെ സുഗന്ധമായി
എന്ന് വരുമെന്‍ കൂട്ട്
അറിയില്ലെനിക്ക്
എന്‍ സ്വപ്നങ്ങള്‍ നിറച്ചാര്‍ത്തേകാന്‍ 
എന്ന് വരുമെന്നരികിലേക്ക്